
Gaza weather 09/12/25 : ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍
Heavy rains are expected in the Gulf region and Gaza, with risks of flooding and lightning. Weather alerts warn of potential water intrusion in tents.
ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും വരുന്നു, പ്രളയ സാധ്യത, ദുരിതത്തില്‍ അഭയാര്‍ഥികള്‍
ഗസ്സയില്‍ നാളെ (ബുധന്‍) മുതല്‍ ശക്തമായ മഴക്കും ശൈത്യക്കാറ്റിനും സാധ്യത. വെള്ളിയാഴ്ച വരെ ശൈത്യവും മഴയും തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് ഗസ്സ അധികൃതര്‍ പറയുന്നു. ഇതോടെ ഗസ്സയില്‍ കിടപ്പാടം നഷ്ടപ്പെട്ട് ടെന്റുകളില്‍ കഴിയുന്നവര്‍ ദുരിതത്തിലാണ്. ശൈത്യത്തെ നേരിടാന്‍ ശേഷിയുള്ള ടെന്റുകളോ മറ്റോ ഇല്ല. താല്‍ക്കാലിക ടെന്റുകള്‍ കാറ്റിലും മറ്റും നശിച്ച നിലയിലാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശൈത്യത്തെ അതിജീവിക്കുമോയെന്ന ആശങ്ക യുനിസെഫും പങ്കുവച്ചു.
തണുപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ടെന്റുകള്‍ ഗസ്സയിലില്ല. ഇസ്‌റാഈലിന്റെ വിലക്കുള്ളതിനാല്‍ ടെന്റുകളുമായി എത്തിയ വിദേശ രാജ്യങ്ങളുടെ ട്രക്കുകള്‍ റഫ അതിര്‍ത്തിയില്‍ അനുമതി കാത്ത് കഴിയുകയാണ്.
കിഴക്കന്‍ മധ്യധരണ്യാഴി (Eastern Mediterranean) യില്‍ നിന്നുള്ള ശൈത്യക്കാറ്റാണ് മഴക്കും തണുപ്പിനും കാരണമാകുക. മധ്യധരണ്യാഴിയില്‍ നിന്നുള്ള ശൈത്യക്കാറ്റായ western disturbance ഉത്തരേന്ത്യയിലും ശൈത്യത്തിനും കശ്മിരിലും മറ്റും മഞ്ഞുവീഴ്ചയ്ക്കും ഇടയാക്കും. മധ്യധരണ്യാഴിയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശൈത്യക്കാറ്റിന് കാരണമാകുക.
ഗസ്സയിലും ഇസ്‌റാഈലിലും ഈജിപ്തിലും പകല്‍താപനില നാളെ മുതല്‍ ഗണ്യമായി കുറയും. രാത്രി താപനിലയില്‍ കുറവുണ്ടാകും. പകല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും മഴയും പ്രതീക്ഷിക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നു. വെള്ളിയാഴ്ചവരെ ഗള്‍ഫു മേഖലയില്‍ ഈ അന്തരീക്ഷസ്ഥിതി തുടരും. സൗദി അറേബ്യയില്‍ ഇന്നലെ മുതല്‍ മഴയും തണുത്ത കാറ്റും അനുഭവപ്പെടുന്നുണ്ട്.
ഗള്‍ഫ് മേഖലയിലും ഗസ്സയിലും ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും കാറ്റിനും സാധ്യത. റോഡുകളിലും മറ്റും വെള്ളക്കെട്ടിനും സാധ്യതയുണ്ട്. ഗസ്സയിലെ ടെന്റുകളില്‍ വെള്ളം കയറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. മഴവെള്ളം ഒഴുകിപോകാന്‍ താല്‍ക്കാലിക ടെന്റുകളില്‍ സംവിധാനമില്ല. ്അതിനാല്‍ ടെന്റുകളില്‍ വെള്ളം കയറുന്ന സാഹചര്യം യുദ്ധത്തിന്റെ ഇരകള്‍ക്ക് ദുരിതമാകും.
വരും മാസങ്ങളിലും ഗസ്സയിലും മറ്റും തണുപ്പ് വര്‍ധിക്കുന്നതിനാല്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമാണ് തണുപ്പ് അസഹ്യമാകുക.
സംവിധാനമൊരുക്കുമെന്ന് യു.എന്‍
ഗസ്സയില്‍ ശൈത്യകാലം മുന്നില്‍ക്കണ്ട് 234 ആരോഗ്യ കേന്ദ്രങ്ങള്‍ തുറന്നതായി യു.എന്‍ അറിയിച്ചു. വെടിനിര്‍ത്തലിനു മുന്‍പ് യു.എന്നിന്റെ നേതൃത്വത്തില്‍ 197 ആരോഗ്യ കേന്ദ്രങ്ങളുണ്ടായിരുന്നു. ഇത് 234 ആയി വര്‍ധിപ്പിച്ചതായി യു.എന്‍ വക്താവ് സ്റ്റീഫന്‍ ദുജാരിക് പറഞ്ഞു. 671 ടെന്റുകള്‍ യു.എന്‍ നല്‍കി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന ടെന്റുകള്‍ക്ക് പകരമായാണിത്. പ്രളയം മുന്നില്‍ കണ്ട് 41 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മണല്‍ചാക്കുകള്‍ കൊണ്ട് കവചം തീര്‍ത്തിട്ടുണ്ട്. 8,800 പുതപ്പുകളും 300 ടെന്റുകളും ശൈത്യകാലത്തിനു മുന്‍പ് വിതരണം ചെയ്യാനാകുമെന്നും യു.എന്‍ പറഞ്ഞു.
English Summary: Heavy rains are expected in the Gulf region and Gaza, with risks of flooding and lightning. Weather alerts warn of potential water intrusion in tents.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





