
ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?
With warnings of cyclones in the Bay of Bengal and a powerful depression near Gujarat, Kerala is not expected to experience heavy rainfall soon
ചുഴലിക്കാറ്റ് കേരളത്തില്‍ മഴ നല്‍കുമോ?
ബംഗാള്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ചുഴലിക്കാറ്റെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് തീവ്ര ന്യൂനമര്‍ദം എന്നും പറയുന്ന സിസ്റ്റവും വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്തിനു സമീപത്തെ ശക്തികൂടിയ ന്യൂനമര്‍ദത്തെയും തുടര്‍ന്ന് കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ സാധ്യതയില്ല.
ഒറ്റപ്പെട്ട മഴയാണ് വരും ദിവസങ്ങളില്‍ കേരളത്തില്‍ പ്രതീക്ഷിക്കുന്നതെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു. വടക്കന്‍ കേരളത്തില്‍ താരതമ്യേന മഴ മറ്റു ജില്ലകളെ അപേക്ഷിച്ചു കൂടും. ഇടത്തരം മഴ ദീര്‍ഘമായ ഇടവേളകളോടെ മാത്രം പ്രതീക്ഷിച്ചാല്‍ മതിയാകും.
വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഒന്നോ രണ്ടോ പ്രദേശങ്ങളിലും മഴ ലഭിക്കും.
വെള്ളിയാഴ്ച രാത്രി കാസര്‍കോട് മുതല്‍ എറണാകുളം വരെയുള്ള തീരദേശത്ത് യാത്ര ചെയ്യുമ്പോള്‍ ഇടക്കിടെ മഴ കാണാനാകും. അല്‍പ നേരം കനത്തു പെയ്യുന്ന മഴയാണ് പ്രതീക്ഷിക്കേണ്ടത്.
ശനിയാഴ്ച മുതല്‍ കേരളത്തില്‍ വീണ്ടും മഴ കുറയും. ഇതിനകം ബംഗാള്‍ ഉള്‍ക്കടലിലെ സിസ്റ്റം കരകയറി ദുര്‍ബലമാകുന്നതിനെ തുടര്‍ന്നും അറബിക്കടല്‍ സിസ്റ്റം ഒമാന്‍ ഭാഗത്തേക്ക് നീങ്ങുന്നതു കൊണ്ടുമാണിത്. കിഴക്കന്‍ കാറ്റ് പതിയെ ശക്തിപ്പെടുകയും തമിഴ്‌നാട്ടില്‍ ഇടിയോടെ മഴ ലഭിക്കുകയും ചെയ്യും.
രണ്ടു സിസ്റ്റങ്ങള്‍ രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വരുന്നതിനാല്‍ കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ പുരോഗമിക്കുന്നത് ഏതാനും ദിവസത്തേക്ക് തടസ്സപ്പെടും.
English Summary : With warnings of cyclones in the Bay of Bengal and a powerful depression near Gujarat, Kerala is not expected to experience heavy rainfall soon
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





