Newsroom
Wayanad Landslide 2nd Anniversary : വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി
Metbeat News

Wayanad Landslide 2nd Anniversary : വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി

കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ (Chooralmala–Mundakkai) ഉരുൾപൊട്ടൽ (Landslide) ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം.

വയനാട് ചൂരൽ മല ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ്മകളിൽ ഇന്നും ആ കറുത്ത രാത്രി

കേരളത്തെ നടുക്കിയ ചൂരൽമല–മുണ്ടക്കൈ (Chooralmala–Mundakkai) ഉരുൾപൊട്ടൽ (Landslide) ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. നൂറുകണക്കിന് ജീവനുകളെ കവർന്നെടുത്ത ആ മഹാദുരന്തത്തിന്റെ ഓർമ്മയിൽ ഇന്ന് വയനാട് വീണ്ടും കണ്ണീരണിയും. ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും.

ഔദ്യോഗിക കണക്കുകൾ പ്രകാരം 298 പേരാണ് ദുരന്തത്തിൽ മരിച്ചത്. തുടർന്ന് കാണാതായിരുന്ന 32 പേരെയും മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചതോടെ മരണസംഖ്യ കൂടുതൽ ദാരുണമായി. ജീവൻ രക്ഷപ്പെട്ടവരുടെ മനസ്സിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. മുറിവുണങ്ങാതെ ഇരയായവർ ഇന്നും ജീവിച്ചു തീർക്കുകയാണ് ഈ ജീവിതം. സ്വന്തവും ബന്ധവുമെല്ലാം നഷ്ട്ടപ്പെട്ടവർ നിരവധി പേർ. 

1785386559W.webp  photo : Metbeat News

ദുരന്തത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുത്തുമലയിലെ ഹൃദയഭൂമി സ്മാരകത്തിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. മരിച്ചവരുടെ ബന്ധുക്കളും അതിജീവിതരും ജനപ്രതിനിധികളും വിവിധ മതനേതാക്കളും ചടങ്ങിൽ പങ്കെടുക്കും.

ഒറ്റ രാത്രിയോടെ ഇല്ലാതായ മൂന്ന് ഗ്രാമങ്ങൾ

2024 ജൂലൈ 30-ന് പുലർച്ചെയുണ്ടായ കനത്ത മഴയെ തുടർന്നാണ് പുഞ്ചിരിമട്ടം (Punchirimattam) ഭാഗത്ത് മല ഇടിഞ്ഞ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. മണ്ണും മലവെള്ളവും പാറക്കെട്ടുകളും അതിശക്തമായി താഴേക്ക് കുതിച്ചെത്തി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളെ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വിഴുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കൃഷിയിടങ്ങളും പൂർണമായും തകർന്നു. നിരവധി കുടുംബങ്ങൾ ഒന്നാകെ ഇല്ലാതായി. ജീവിതകാലം മുഴുവൻ സമ്പാദിച്ചതെല്ലാം ഒറ്റ രാത്രി കൊണ്ട് നഷ്ടമായവരുടെ നിലവിളി കേരളം മുഴുവൻ കേട്ടിരുന്നു. ആ കാഴ്ചകണ്ട് നമ്മളോരോരുത്തരും കരഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനം

ദുരന്തത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം (Indian Army), വ്യോമസേന (Indian Air Force), ദേശീയ ദുരന്തനിവാരണ സേന (NDRF), അഗ്നിരക്ഷാസേന, പൊലീസ്, വനംവകുപ്പ്, ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ, പ്രാദേശിക ജനങ്ങൾ എന്നിവർ ചേർന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്ന് നടത്തിയത്.

പുഴയിലും മണ്ണിനടിയിലും പാറക്കെട്ടുകൾക്കിടയിലും ദിവസങ്ങളോളം മൃതദേഹങ്ങൾക്കും കാണാതായവർക്കുമായി തിരച്ചിൽ തുടർന്നു. പലയിടത്തു നിന്നും നിരവധി ശരീരവിഷ്ടങ്ങൾ ലഭിച്ചു. കാലിലെ പാദസരവും സ്വർണമാലയും മോതിരങ്ങളും പലരേയും തിരിച്ചറിയാൻ സഹായിച്ചു. അതീവ ദുഷ്കരമായ സാഹചര്യങ്ങളിലൂടെയാണ് രക്ഷാദൗത്യം പൂർത്തിയാക്കിയത്.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട പലരും ഇന്നും ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായി മുക്തരായിട്ടില്ല. സ്വന്തം കുടുംബാംഗങ്ങളെയും വീടിനെയും ജീവിതോപാധികളെയും നഷ്ടപ്പെട്ടവരുടെ ജീവിതം ഇന്നും പുനരധിവാസ ക്യാമ്പുകളുടെയും പുതിയ താമസകേന്ദ്രങ്ങളുടെയും ചുറ്റുപാടുകളിലാണ് മുന്നോട്ടുപോകുന്നത്. 

1785386597W.webp  Photo : Metbeat News

മാനസിക ആഘാതം, സാമ്പത്തിക പ്രതിസന്ധി, പഴയ ജീവിതത്തിലേക്കുള്ള മടങ്ങിവരവിലെ ബുദ്ധിമുട്ടുകൾ എന്നിവ ഇന്നും അതിജീവിതരെ വേട്ടയാടുകയാണ്. ഓരോ മഴയും ശക്തമാകുമ്പോഴും ആ ദുരന്തരാത്രിയുടെ ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് മടങ്ങിയെത്തുന്നുവെന്നാണ് പലരും പറയുന്നത്.

പഴയ ഗ്രാമങ്ങൾ ഇന്ന് ഓർമ്മ മാത്രം

രണ്ട് വർഷം പിന്നിടുമ്പോഴും പഴയ മുണ്ടക്കൈയും പുഞ്ചിരിമട്ടവും തിരിച്ചറിയാനാവാത്ത വിധമാണ് മാറിയിരിക്കുന്നത്. ഒരുകാലത്ത് ജനവാസം നിറഞ്ഞിരുന്ന പ്രദേശങ്ങളിൽ ഇന്ന് ഉരുൾപൊട്ടലിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ആളൊഴിഞ്ഞ വീടുകളും മാത്രമാണ് അവശേഷിക്കുന്നത്.

ഒരു രാത്രി കൊണ്ട് സ്വന്തം വീടും വിലാസവും ജീവിതവും നഷ്ടപ്പെട്ട മനുഷ്യരുടെ നിശ്ശബ്ദ ഓർമ്മകളാണ് ഇന്ന് ആ ദുരന്തഭൂമി പേറുന്നത്. പ്രകൃതിയുടെ അതിശക്തമായ പ്രഹരത്തിന് മുന്നിൽ മനുഷ്യജീവിതത്തിന്റെ നിസ്സഹായതയുടെ ഓർമ്മപ്പെടുത്തലായി ഈ പ്രദേശങ്ങൾ മാറിക്കഴിഞ്ഞു.

ദുരന്തത്തിന് ശേഷം പഴയ ചൂരൽമലയിൽ സ്ഥിരതാമസക്കാർ വളരെ കുറവാണ്. എന്നിരുന്നാലും പ്രദേശം പതിയെ അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തഭൂമി നേരിൽ കാണാനും അതിജീവനത്തിന്റെ കഥകൾ അറിയാനും നിരവധി വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. ദുരന്തത്തിന്റെ ഓർമ്മകൾ മായാതെ സൂക്ഷിക്കുമ്പോഴും പുതിയ പ്രതീക്ഷകളിലേക്ക് മുന്നേറാനുള്ള ശ്രമങ്ങളാണ് പ്രദേശവാസികളും ഭരണകൂടവും നടത്തുന്നത്.

രണ്ടുവർഷം പിന്നിടുമ്പോഴും

രണ്ട് വർഷം കഴിഞ്ഞിട്ടും ചൂരൽമല–മുണ്ടക്കൈ ദുരന്തം കേരളത്തിന്റെ കൂട്ടായ ഓർമ്മയിൽ മായാത്ത മുറിവായിത്തന്നെയാണ് നിലനിൽക്കുന്നത്. നഷ്ടപ്പെട്ട ഓരോ ജീവനെയും ആദരിച്ച്, അതിജീവിതരുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സമാന ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളുടെ ആവശ്യകത ഓർമ്മപ്പെടുത്തുന്ന ദിനമായാണ് ഇന്നത്തെ രണ്ടാം വാർഷികം ആചരിക്കുന്നത്. ഇന്ന് നടക്കുന്ന സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കുള്ള ആദരാഞ്ജലിയായി മാറും. 

English Summary : On July 30, 2024, catastrophic landslides triggered by heavy torrential rainfall devastated the villages of Punchirimattam, Mundakkai, and Chooralmala in Wayanad, Kerala. Sweeping down from the hills in the early hours, the debris flow wiped out entire neighborhoods, homes, and livelihoods overnight.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat