
Naturalization made mandatory in Saudi Arabia 31/01/26 : സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും
പ്രവാസി ഡോക്ടർമാർക്ക് വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു
സ്വദേശി വൽക്കരണം നിർബന്ധമാക്കി സൗദി അറേബ്യ, ഡോക്ടർമാരടക്കമുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും
സൗദി അറേബ്യയുടെ സ്വകാര്യ ആരോഗ്യമേഖലയിൽ ദന്തചികിത്സാ രംഗത്ത് പ്രവാസി ഡോക്ടർമാർക്ക് വലിയ തൊഴിൽ നഷ്ടമുണ്ടാക്കുന്ന പുതിയ സ്വദേശിവൽക്കരണ നിയമം പ്രാബല്യത്തിൽ വന്നു. ദന്തൽ ക്ലിനിക്കുകളിലും ആശുപത്രികളിലും 55 ശതമാനം തസ്തികകളിൽ സൗദി പൗരന്മാരെ നിയമിക്കണമെന്ന നിബന്ധനയാണ് ഇപ്പോൾ കർശനമാക്കിയിരിക്കുന്നത്. നേരത്തെ ഇത് കുറഞ്ഞ ശതമാനമായിരുന്നത് രണ്ട് ഘട്ടങ്ങളിലായി ഉയർത്തുകയായിരുന്നു. 2026 ജനുവരി 27 മുതൽ പരിഷ്കരിച്ച നിയമം പൂർണ്ണമായി നടപ്പിലാക്കിത്തുടങ്ങി.
ലക്ഷ്യം, സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക
മൂന്നോ അതിലധികമോ ദന്തഡോക്ടർമാരുള്ള എല്ലാ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (MHRSD), ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. രാജ്യത്തെ ദന്തചികിത്സാ ബിരുദധാരികളായ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി
സ്വദേശിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തുന്ന സൗദി ദന്തഡോക്ടർമാർക്ക് പ്രതിമാസം കുറഞ്ഞത് 9,000 സൗദി റിയാൽ ശമ്പളം നൽകിയിരിക്കണം. ഇതിൽ കുറഞ്ഞ വേതനമുള്ളവരെ ഈ വിഭാഗത്തിൽ പരിഗണിക്കില്ല. ജോലിയിൽ പ്രവേശിക്കുന്ന സ്വദേശി ഡോക്ടർമാർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നതും നിർബന്ധമാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിസ സേവനങ്ങൾ നിർത്തിവെക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകും
പ്രവാസികൾക്ക് തിരിച്ചടി
സൗദിയിലെ ദന്തചികിത്സാ രംഗത്ത് വലിയൊരു ശതമാനം മലയാളി ഡോക്ടർമാരുൾപ്പെടെയുള്ള പ്രവാസികളാണ് ജോലി ചെയ്യുന്നത്. പുതിയ നിയമം വന്നതോടെ ഇനി പല പ്രമുഖ സ്ഥാപനങ്ങൾക്കും തങ്ങളുടെ പ്രവാസി സ്റ്റാഫിനെ കുറയ്ക്കേണ്ടി വരും. 55 ശതമാനം എന്ന ഉയർന്ന നിരക്ക് കൈവരിക്കാൻ വിദേശി ഡോക്ടർമാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നത് പ്രവാസികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ തുടർച്ചയായാണ് ഈ നടപടി. ആരോഗ്യ മേഖലയിലെ മറ്റ് വിഭാഗങ്ങളായ ഫാർമസി, ഫിസിയോതെറാപ്പി എന്നിവടങ്ങളിലും ഇതിനോടകം സമാനമായ സ്വദേശിവൽക്കരണ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനാണ് സൗദി ഗവൺമെന്റ് ലക്ഷ്യമിടുന്നത്.
English Summary : A large percentage of expatriates, including Malayali doctors, work in the dental field in Saudi Arabia. With the new law, many leading institutions will have to reduce their expatriate staff. The fact that the number of foreign doctors has to be limited to achieve the high rate of 55 percent is a big concern for expatriates.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





