
Nipah virus in West Bengal 31/01/26 : നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ നിപ കേസുകളിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന.
നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ല, വിമാനത്താവളങ്ങൾ അടച്ചിടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന
ഇന്ത്യയിലെ നിപ കേസുകളിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. ഇന്ത്യയിലേത് ലോ റിസ്ക് കാറ്റഗറിയിലുള്ള നിപ വ്യാപനമാണെന്നും ഇപ്പോൾ യാത്രാ നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നിപ വ്യാപകമായി പടർന്നുവെന്നതിന് തെളിവുകളില്ലെന്നും ദേശീയതലത്തിലോ ആഗോളതലത്തിലോ ഇതുമൂലം ആശങ്കയില്ലെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
കേസ് രണ്ട് ജില്ലകളിൽ മാത്രം
പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാന ജില്ലയിലാണ് നിപ റിപ്പോർട്ട് ചെയ്തത്. ഈ കേസുകൾ രണ്ട് ജില്ലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. ഇവർ വ്യാപകമായി യാത്ര ചെയ്തിട്ടില്ല എന്നത് കൊണ്ട് തന്നെ രോഗം വൻതോതിൽ പടരാനുള്ള സാധ്യതകൾ വിരളമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലോ അന്താരാഷ്ട്രതലത്തിലോ നിപ പടരാനുള്ള സാധ്യതകൾ കുറവാണെന്നും ലോകാരോഗ്യസംഘടന സൂചിപ്പിച്ചു. നിലവിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരു യാത്രനിയന്ത്രണത്തിനും ശിപാർശ ചെയ്യില്ലെന്നും അവർ പറഞ്ഞു.
രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്
പശ്ചിമ ബംഗാളിൽ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
രോഗം പടരാതിരിക്കാൻ തായ്‌ലൻഡ്, നേപ്പാൾ, തായ്‌വാൻ എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കോവിഡ് കാലത്ത് എന്ന പോലെയുള്ള കർശന പരിശോധന ഏർപ്പെടുത്തി. പശ്ചിമബംഗാളിൽ നിന്നെത്തുന്ന യാത്രക്കാരെ ഈ രാജ്യങ്ങൾ പ്രത്യേക പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
നൂറിലേറെ പേരാണ് ക്വാറന്റൈനിൽ ഉള്ളത്. ആശുപത്രിയിലെ ഒരു ഡോക്ടർ, നഴ്‌സ്, മറ്റ് ജീവനക്കാർ എന്നിവർ പരിശോധനയിൽ നിപ പോസിറ്റീവായിട്ടുണ്ട്. നേരത്തെ ഇതേ ജില്ലയിലെ രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർദ്ധിപ്പിച്ചത്.
പകർച്ചവ്യാധി ഭീഷണിയുള്ള വൈറസുകളുടെ മുൻഗണനാ പട്ടികയിലാണ് ലോകാരോഗ്യ സംഘടന നിപാ വൈറസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകാലങ്ങളിലെ കണക്കുകൾ പ്രകാരം 40 മുതൽ 75 ശതമാനം വരെയാണ് നിപ ബാധയേറ്റുള്ള മരണനിരക്ക്. തമിഴ്നാട്ടിലും കേരളത്തിലും മുൻപ് നിപാ ബാധ ഉണ്ടായപ്പോൾ സമാനമായ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ വവ്വാലുകളെ കേന്ദ്രീകരിച്ച് പ്രത്യേക സംഘം സർവേ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
English Summary : More than 100 people are in quarantine. A doctor, nurse and other staff at the hospital have tested positive for Nipah. Earlier, two health workers in the same district had contracted the disease.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





