Newsroom
മസ്‌കാരിന്‍ ഹൈ, ടിബറ്റന്‍ ന്യൂനമര്‍ദം : മണ്‍സൂണിന്റെ ഇരട്ട പുഷ് പുള്‍ എന്‍ജിനുകള്‍ റെഡി, പിന്നെ, താമസമെന്തേ വരുവാൻ ?
Metbeat News

മസ്‌കാരിന്‍ ഹൈ, ടിബറ്റന്‍ ന്യൂനമര്‍ദം : മണ്‍സൂണിന്റെ ഇരട്ട പുഷ് പുള്‍ എന്‍ജിനുകള്‍ റെഡി, പിന്നെ, താമസമെന്തേ വരുവാൻ ?

​Monsoon's Twin "Push-Pull" Engines Ready: Why is the Kerala Monsoon Onset Delayed?

മസ്‌കാരിന്‍ ഹൈ, ടിബറ്റന്‍ ന്യൂനമര്‍ദം : മണ്‍സൂണിന്റെ ഇരട്ട പുഷ് പുള്‍ എന്‍ജിനുകള്‍ റെഡി, പിന്നെ, താമസമെന്തേ വരുവാൻ ? 

കേരളത്തില്‍ കാലവര്‍ഷം (Southwest Monsoon) എത്തുന്നത് വൈകുന്നതിന്റെ കാരണം ഇന്നലെ വെബ്‌സൈറ്റിലെ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. കാലവര്‍ഷത്തിന്റെ എന്‍ജിനായി പ്രവര്‍ത്തിക്കുന്ന സിസ്റ്റങ്ങളായ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മഡഗാസ്‌കറിനു സമീപത്തെ മസ്‌കാരിന്‍ അതിമര്‍ദം ( Mascarene High) , ഉത്തരേന്ത്യന്‍ സമതലങ്ങളിലും ടിബറ്റന്‍ പീഠഭൂമിയിലും രൂപപ്പെടുന്ന ന്യൂനമര്‍ദവും  രൂപപ്പെട്ടോ എന്ന് കുറച്ചു പേര്‍ ചോദിച്ചു. അതേ കുറിച്ചാണ് ഈ പോസ്റ്റ്. 

കാലവര്‍ഷം എങ്ങനെ ഉണ്ടാകുന്നു 

സ്‌കൂളില്‍ മണ്‍സൂണിനെ കുറിച്ച് പഠിക്കുമ്പോള്‍ കേട്ട കാര്യങ്ങളാണ് മസ്‌കാരിന്‍ ഹൈയും ടിബറ്റന്‍ പീഠഭൂമിയിലെ ന്യൂനമര്‍ദവും. ഇവ രണ്ടും രൂപപെട്ടോ എന്ന ചോദ്യത്തിന് രൂപപ്പെട്ടു എന്നാണ് ഒറ്റവാക്കില്‍ ഉത്തരം. മണ്‍സൂണിന്റെ പുഷ് പുള്‍ എന്‍ജിനാണ് ഇവ രണ്ടും.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈര്‍പ്പത്തെ വലിച്ചെത്തുന്ന തെക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിലെത്തി പശ്ചിമഘട്ടത്തില്‍ തട്ടി മഴ പെയ്യിക്കുകയാണ് മണ്‍സൂണ്‍ (കാലവര്‍ഷം ) എന്ന പ്രോസസ്.

 ഭൂമധ്യരേഖ കടന്നെത്തുന്ന കാലവര്‍ഷക്കാറ്റിനെ (Cross Equatorial Flow ) എന്നാണ് വിളിക്കുക. കാറ്റിനെ ഭൂമധ്യ രേഖ കടന്ന് ഇന്ത്യയിലേക്ക് തള്ളി വിടണമെങ്കില്‍ ഒരു എന്‍ജിന്‍ പ്രവര്‍ത്തിക്കണമല്ലോ. അതാണ് മസ്‌കാരിന്‍ ഹൈ എന്ന അതിമര്‍ദ മേഖല. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന അതിമര്‍ദമാണിത്.

ഇതു രൂപപ്പെടുമ്പോഴാണ് കാറ്റ് ഭൂമധ്യ രേഖ കടന്ന് ഉത്തരാര്‍ധ ഗോളത്തിലെത്തുന്നത്. ക്രോസ് ഇക്വറ്റോറിയല്‍ ഫ്‌ളോ ഇപ്പോള്‍ ശക്തമാണ്. കാലവര്‍ഷക്കാറ്റ് ലക്ഷദ്വീപുവരെ എത്തിയത് ഇതിനു തെളിവാണ്.

മസ്‌കാരിന്‍ അതിമര്‍ദം (Mascarene High) രൂപപ്പെട്ടു

തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (മഡഗാസ്‌കറിന് സമീപം) രൂപപ്പെടുന്ന അതിശക്തമായ ഒരു ഉയര്‍ന്ന മര്‍ദ്ദ മേഖലയാണിത് (High-Pressure Zone). ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് മണ്‍സൂണ്‍ കാറ്റുകളെ തള്ളിവിടുന്ന പ്രധാന 'എന്‍ജിന്‍' മസ്‌കാരിന്‍ ഹൈ ആണ്.

നിലവില്‍ അവിടെ ഉയര്‍ന്ന മര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും, അവിടുന്ന് വീശുന്ന തെക്കുപടിഞ്ഞാറന്‍ കാറ്റുകള്‍ക്ക് (Westerly Winds) കേരള തീരത്തേക്ക് പൂര്‍ണ ശക്തിയോടെ എത്തുന്നതിനുള്ള കൃത്യമായ ദിശാമാറ്റവും വേഗതയും (Wind Speed & Pattern) മണ്‍സൂണ്‍ പ്രഖ്യാപനത്തിനുള്ള കൃത്യമായ മാനദണ്ഡങ്ങളില്‍ എത്തുന്നില്ല എന്നതാണ് നമ്മുടെ പ്രശ്‌നം. 

ടിബറ്റന്‍ ന്യൂനമര്‍ദവും രൂപപ്പെട്ടു

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് മസ്‌കാരിന്‍ അതിമര്‍ദം തള്ളി വിടുന്ന മണ്‍സൂണ്‍ കാറ്റിനെ ഇന്ത്യയാകെ വലിച്ചു കയറ്റി പടര്‍ത്തുന്നത് ടിബറ്റന്‍ പീഠഭൂമിയിലും ഉത്തരേന്ത്യന്‍ സമതല പ്രദേശത്തും രൂപപ്പെടുന്ന ന്യൂനമര്‍ദമാണ്. ഇത് മഴ നല്‍കുന്ന ന്യൂനമര്‍ദമല്ല. ചൂടു കൂടുമ്പോഴുള്ള താപ ന്യൂനമര്‍ദ മേഖലയാണ് (Thermal Low / Monsoon Trough) .

ഉത്തരേന്ത്യയില്‍ ചൂടു കൂടുമ്പോള്‍ അവിടെ വായു ചൂടുപിടിച്ചു ഉയരുന്നതു മൂലമാണ് ഈ താപ ന്യൂനമര്‍ദം ഉണ്ടാകുന്നത്്. നിലവില്‍ ഉത്തരേന്ത്യയില്‍ (ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍ ഭാഗങ്ങളില്‍) കടുത്ത ഉഷ്ണതരംഗവും (Heta wave) വലിയ താപനിലയും രേഖപ്പെടുത്തുന്നത് ഈ ശക്തമായ ന്യൂനമര്‍ദത്തിന്റെ ഭാഗമായാണ്. 

ഇതുവരെ പറഞ്ഞതില്‍ കാലവര്‍ഷക്കാറ്റ് എങ്ങനെ എത്തുന്നു എന്ന് മനസിലായിക്കാണുമല്ലോ. ചുരുക്കത്തില്‍ മസ്‌കാരിന്‍ ഹൈയിലെ ഉയര്‍ന്ന മര്‍ദ്ദവും ഉത്തരേന്ത്യയിലെ ഈ താഴ്ന്ന മര്‍ദ്ദവും തമ്മിലുള്ള വ്യത്യാസമാണ് കാറ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്.

കാലവര്‍ഷം 'ഓണ്‍സെറ്റ്' (Onset) വൈകാന്‍ കാരണം എന്ത് ?

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) ആദ്യഘട്ടത്തില്‍ മേയ് 26ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയേക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും കൃത്യമായ തീയതിയില്‍ ഔദ്യോഗിക 'ഓണ്‍സെറ്റ്' പ്രഖ്യാപിക്കാന്‍ സാധിക്കാത്തതിന് കാരണങ്ങള്‍ ഇവയാണ്:


കാറ്റിന്റെ ഘടനയിലെ മാറ്റം (Wind Profile)

കേരള തീരത്ത് മണ്‍സൂണ്‍ എത്തിയെന്ന് സ്ഥിരീകരിക്കാന്‍ അന്തരീക്ഷത്തിന്റെ താഴെത്തട്ടില്‍ (925 hPa മുതല്‍ 600 hPa വരെ ഉയരത്തില്‍) പടിഞ്ഞാറന്‍ കാറ്റുകള്‍ക്ക് നിശ്ചിത വേഗതയും കൃത്യമായ ദിശയുമുണ്ടാകണം. ഇതില്‍ ചെറിയ അസ്ഥിരത തുടരുന്നു.

മേഘങ്ങളുടെ സാന്നിധ്യം (OLR - Outgoing Longwave Radiation)

തെക്കന്‍ അറബിക്കടലിലും കേരള തീരത്തും മണ്‍സൂണ്‍ മേഘങ്ങളുടെ സാന്ദ്രത അളക്കുന്ന OLR മൂല്യം നിശ്ചിത മാനദണ്ഡത്തിലേക്ക് താഴേണ്ടതുണ്ട്. ചതുരശ്ര മീറ്ററില്‍ 200 വാട്ടിന് താഴെ. അക്ഷാംശ രേഖ വടക്ക് 5 ഡിഗ്രിക്കും 10 ഡിഗ്രിക്കും (കൊച്ചി) ഇടയില്‍. ഇതിലും നേരിയ വ്യതിയാനം ഉണ്ട്. 

തുടര്‍ച്ചയായ മഴയുടെ മാനദണ്ഡം

കേരളത്തിലെയും ലക്ഷദ്വീപിലെയും നിശ്ചിത 14 കാലാവസ്ഥാ സ്റ്റേഷനുകളില്‍ 60% എണ്ണത്തിലും തുടര്‍ച്ചയായി രണ്ടു ദിവസം 2.5 മില്ലിമീറ്ററോ അതില്‍ കൂടുതലോ മഴ രേഖപ്പെടുത്തണം. കേരളത്തില്‍ വ്യാപകമായ പ്രീമണ്‍സൂണ്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക മാനദണ്ഡങ്ങള്‍ പൂര്‍ണമായി ഒത്തുവരാന്‍ ഏതാനും ദിവസങ്ങള്‍ കൂടി വേണ്ടി വരും. ഇപ്പോഴത്തെ മഴ വ്യാപകമോ, തുടര്‍ച്ചയുള്ളതോ അല്ല. 

മണ്‍സൂണ്‍ എഞ്ചിനായ 'മസ്‌കാരിന്‍ ഹൈ'യും കാറ്റുകളെ ആകര്‍ഷിക്കുന്ന 'ഉത്തരേന്ത്യന്‍ ന്യൂനമര്‍ദവും' സജീവമാണ്. എന്നാല്‍ കാറ്റുകളുടെ വേഗതയും അന്തരീക്ഷ ഘടകങ്ങളും പൂര്‍ണമായി ഒത്തുചേരാന്‍ ഇനിയും ഏതാനും ദിവസം കൂടി കാത്തിരിക്കേണ്ടത്. മെറ്റ്ബീറ്റ് വെതര്‍ പറയുന്നത് ജൂണ്‍ 4 ന് എല്ലാ മാനദണ്ഡവും പാലിച്ചുള്ള കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ്.

എന്നാല്‍ മറ്റ് സ്വതന്ത്ര നിരീക്ഷകര്‍ കാലവര്‍ഷം ജൂണ്‍ 1 നും 3 നും ഇടയില്‍ എത്തുമെന്ന് പറയുന്നു. പുതുക്കിയ തിയതി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല. കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ പ്രവചന പ്രകാരം മെയ് 30 വരെ മോഡല്‍ വ്യതിയാനം ഉണ്ട്. ഇതിനിടെ മാനദണ്ഡങ്ങള്‍ ഒത്തുവന്നാലും കാലവര്‍ഷം ഓണ്‍ സെറ്റ് പ്രഖ്യാപിക്കാം. 

English Summary : ​Monsoon's Twin "Push-Pull" Engines Ready: Why is the Kerala Monsoon Onset Delayed?

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat