Newsroom
Iran and Israel war 01/03/26 : ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ
Metbeat News

Iran and Israel war 01/03/26 : ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ

ഇറാൻ–ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു

ഗൾഫ് രാജ്യങ്ങളിലേക്കുള്ള കൂടുതൽ വിമാന സർവ്വീസുകൾ ഇന്ന് റദ്ദാക്കി, യാത്രക്കാർ ദുരിതത്തിൽ

ഇറാൻ–ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്കുള്ള വിമാന സർവീസുകൾ വൻ തോതിൽ റദ്ദാക്കപ്പെട്ടു. ഇതോടെ യാത്രക്കാർ ദുരിതത്തിലായി. നെടുമ്പാശ്ശേരി (കൊച്ചി), കരിപ്പൂർ, കണ്ണൂർ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കുള്ള പല സർവീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കപ്പെട്ടു.

ഇത് ദുബായ്, റിയാദ്, അബൂദാബി, ഷാർജ, ദമ്മാം തുടങ്ങിയ ഗൾഫ് ദിശയിലേക്കുള്ള വിമാനങ്ങളെ ആണ് കൂടുതലായി ബാധിച്ചത്.  
ഏകദേശം 16-20 ലധികം സർവ്വീസുകളാണ് റദ്ദാക്കിയത്. സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നും ഗൾഫ് മേഖലയിലേക്കുള്ള നിരവധി സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്.

കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ 7 മണിക്കും രാത്രി 12 മണിക്കും ഇടയിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്, സലാല, ദോഹ, അബുദാബി, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും റദ്ദാക്കിയത്.

എന്നാൽ  മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കിയിട്ടില്ല. മസ്‌കറ്റിലേക്കുള്ള ഒമാൻ എയർ വിമാനം രാവിലെ 8.10നും ജിദ്ദയിലേക്കുള്ള സൗദിയ വിമാനം രാവിലെ 11.30നും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 17 സർവീസുകൾ റദ്ദാക്കി. ദമാം, ബഹ്റൈൻ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ് എയർവേസ്, എമിറേറ്റ്സ്, ഇൻഡിഗോ എന്നിവയുടെ സർവീസുകളാണ് നിർത്തിവച്ചത്.
ടെർമിനൽ 2-ൽ ഹെൽപ് ലൈൻ കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് എത്തേണ്ട 17 സർവീസുകളും റദ്ദാക്കിയതോടെ ആകെ 34 സർവീസുകളാണ് ഇവിടെ സ്തംഭിച്ചത്.  കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ നിന്ന് ഇന്ന് ഗൾഫ് മേഖലയിലേക്കുള്ള 22 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിലേക്കെത്തേണ്ട 21 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

എന്നാൽ റിയാദ് ഭാഗത്തേക്ക് രാവിലെ രണ്ട് വിമാനങ്ങൾ പുറപ്പെടും. രാവിലെ 7.25നുള്ള ഫ്‌ളൈനാസ് വിമാനം ഇതിനകം പുറപ്പെട്ടിട്ടുണ്ട്. രാവിലെ 9.45നുള്ള സൗദിയ വിമാനവും പുറപ്പെട്ടു.

സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലായി ഇന്ന് നൂറുകണക്കിന് യാത്രക്കാരാണ് സർവീസ് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. യാത്രക്കാർ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

വിമാന കമ്പനികളുടെ പ്രതികരണം

ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികൾ മിഡിൽ ഈസ്റ്റ് സർവീസുകൾ താൽക്കാലികമായി നിർത്തിയതോടെ നിരവധി പേർ വിമാനതാവളത്തിൽ കുടുങ്ങി കിടക്കുകയാണ്. എന്നാൽ വിമാനകമ്പനികൾ യാത്രക്കാർക്ക് ട്രാവൽ അഡ്വൈസറികൾ ഇറക്കാനും  വേണ്ട സജ്ജീകരണങ്ങൾ പരിശീലിപ്പിക്കുന്നതിലും ശ്രദ്ധ പുലർത്തിയിട്ടുണ്ട്.

മാത്രമല്ല തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് airline-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാനും, റീഫണ്ട് സജ്ജമാക്കാനും ഉപദേശം നൽകിയിട്ടുണ്ട്.  യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര വളരെ അപകടം നിറഞ്ഞതാണ്.

ഇതോടെയാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. എന്നാൽ സർവീസുകളിൽ ചിലത് എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ  ഒരു വ്യക്തതയുമില്ല. ഇതോടെ യാത്രാ ദുരിതത്തിൽ വലയുകയാണ് നൂറുകണക്കിനാളുകൾ.

English Summary : The ongoing geopolitical tensions between Iran and Israel have severely impacted air travel from Kerala to the Middle East. Major international airports in the state, including Kochi (CIAL), Thiruvananthapuram, Kozhikode (Karipur), and Kannur, have seen a wave of flight cancellations, leaving hundreds of passengers stranded.

കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ് 

കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു. 
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്  ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി,  രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ  എന്നിവർ സംസാരിച്ചു. 

English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.

More from Metbeat