
ന്യൂനമർദ്ദം : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും, 3 ജില്ലകളിൽ അവധി
Low pressure likely in Bay of Bengal: Rains to intensify in South Kerala
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത : തെക്കൻ കേരളത്തിൽ മഴ ശക്തിപ്പെടും
കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴ ശക്തിപ്പെടാൻ സാധ്യത. ആൻഡമാൻ കടലിൽ ശ്രീലങ്കയോട് ചേർന്ന് രൂപപ്പെട്ട അന്തരീക്ഷ ചുഴി നാളെ രാവിലെ യോടെ ന്യൂനമർദ്ദമായി (Low pressure area - LPA) മാറിയേക്കും. ഇതേ തുടർന്ന് ശ്രീലങ്കയിലും തമിഴ്നാട്ടിലും കേരളത്തിലും മഴ ലഭിക്കാനാണ് സാധ്യത. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന് സമുദ്രത്തിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ഇപ്പോൾ അന്തരീക്ഷച്ചുഴി ( Upper air circulation - UAC) നിലനിൽക്കുന്നത്.
ഈ സിസ്റ്റത്തോടൊപ്പം നേരത്തെ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ പടിഞ്ഞാറേയ്ക്ക് നീങ്ങാതെ ശക്തി കൂടിയ ന്യൂനമർദ്ദമായി ( well marked low pressure - WML) നിലനിൽക്കുകയാണ്. അതേസമയം ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീരത്തോട് അടുത്ത് വരികയും ചെയ്യും.
ബംഗാൾ ഉൾക്കടലിലെ അന്തരീക്ഷ ചുഴിയിൽ നിന്ന് അറബിക്കടലിലെ സിസ്റ്റത്തിലേക്ക് ന്യൂനമർദ്ദ പാത്തി ( Trough) രൂപപ്പെട്ടിട്ടുമുണ്ട്. ഇന്ന് കേരളത്തിൽ ശക്തമായ മഴക്ക് ഈ സിസ്റ്റങ്ങൾ കാരണമായേക്കും.
മൂന്നു ജില്ലകളിൽ നാളെ റെഡ് അലർട്ട്
ഇടുക്കി , മലപ്പുറം, പാലക്കാട്, ജില്ലകളിൽ നാളെ ( ബുധൻ) റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് , തൃശ്ശൂർ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
3 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു.
റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല
ഇടുക്കിയിൽ പ്രൊഫഷനൽ കോളേജുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ച് പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല.
9 ജില്ലകളിൽ മിന്നൽ പ്രളയ സാധ്യത
കേരളത്തിൽ 9 ജില്ലകളിൽ മിന്നൽ പ്രളയ ( Flash flood) മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ഇന്നലെ 6 ജില്ലകളിൽ ആയിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. കാസർകോട്, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് മുന്നറിയിപ്പ്.
Metbeat Weather ൻ്റെ നിരീക്ഷണ പ്രകാരം, തെക്കൻ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും ഇന്ന് അതിശക്തമായതോ ആയ മഴ സാധ്യതയുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഴ കനക്കാനാണ് സാധ്യത.
ഇന്നലെയും കനത്തു പെയ്തു
ഇന്നലെയും കേരളത്തിൽ ശക്തമായ മഴ ലഭിച്ചിരുന്നു. അരമണിക്കൂറിൽ 30 mm മുകളിൽ മഴയാണ് പലയിടത്ത് റിപ്പോർട്ട് ചെയ്തത്. എറണാകുളം കളമശ്ശേരിയിൽ അര മണിക്കൂറിൽ 38 mm മഴ രേഖപ്പെടുത്തി. കോട്ടയം വൈക്കത്ത് 33 mm മഴ. തിരുവനന്തപുരം നഗരത്തിലും അര മണിക്കൂറിൽ 34 mm മഴ പെയ്തു.
കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത. ഒക്ടോബർ 20 മുതൽ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, ഒക്ടോബർ 20,22,23,24 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും സാധ്യത. അടുത്ത 5 ദിവസം ഇടി മിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കനക്കുമ്പോൾ ശ്രദ്ധിക്കുക
പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
English Summary : Low pressure likely in Bay of Bengal: Rains to intensify in South Kerala
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





