Newsroom
Kerala Weather : കനത്തമഴയും കാറ്റും: കോഴിക്കോട് വീട്ടുമതിൽ തകർന്നു; സംസ്ഥാനത്ത് ശക്തമായ കാറ്റിന് മുന്നറിയിപ്പ്, ജാഗ്രത നിർദേശം
Metbeat News

Kerala Weather : കനത്തമഴയും കാറ്റും: കോഴിക്കോട് വീട്ടുമതിൽ തകർന്നു; സംസ്ഥാനത്ത് ശക്തമായ കാറ്റിന് മുന്നറിയിപ്പ്, ജാഗ്രത നിർദേശം

കനത്ത മഴയെ തുടർന്ന് ജില്ലയിലെ തോട്ടുമുക്കം ഇരുന്നക്കുഴിയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നുവീണു.

കനത്തമഴയും കാറ്റും: കോഴിക്കോട് വീട്ടുമതിൽ തകർന്നു; സംസ്ഥാനത്ത് ശക്തമായ കാറ്റിന് മുന്നറിയിപ്പ്, ജാഗ്രത നിർദേശം

കനത്ത മഴയെ തുടർന്ന് ജില്ലയിലെ തോട്ടുമുക്കം ഇരുന്നക്കുഴിയിൽ വീടിന്റെ ചുറ്റുമതിൽ തകർന്നുവീണു. പരേതനായ തെക്കേത്തൊടി ഹുസ്സൈന്റെ വീടിന്റെ ചുറ്റുമതിലാണ് വെള്ളിയാഴ്ച ഉണ്ടായ ശക്തമായ മഴയിൽ തകർന്നത്. സംഭവത്തിൽ ആളപായമില്ലെങ്കിലും മതിൽ പൂർണമായും തകർന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. മഴ തുടരുന്നതിനാൽ കൂടുതൽ അപകടസാധ്യതകൾ ഒഴിവാക്കാൻ അധികൃതർ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത

അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂലൈ 31)യും നാളെ (ഓഗസ്റ്റ് 1)യും കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 2-ന് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ കാറ്റ് കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തങ്ങളിൽ ഒന്നാണെന്ന് ദുരന്തനിവാരണ അധികൃതർ ഓർമ്മിപ്പിച്ചു. കാറ്റിൽ മരങ്ങൾ കടപുഴകുകയോ വലിയ ചില്ലകൾ ഒടിഞ്ഞുവീഴുകയോ ചെയ്യാനുള്ള സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

  • മഴയും ശക്തമായ കാറ്റും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്.
  • വീടുകളുടെ പരിസരത്തുള്ള മരങ്ങളുടെ അപകടകരമായ ശാഖകൾ മുൻകൂട്ടി വെട്ടിയൊതുക്കണം.
  • അപകടാവസ്ഥയിലുള്ള മരങ്ങളോ വൈദ്യുതി പോസ്റ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തദ്ദേശ സ്ഥാപനങ്ങളെയോ ബന്ധപ്പെട്ട വകുപ്പുകളെയോ അറിയിക്കണം.
  • വീടുകളുടെ മേൽക്കൂര, ഹോർഡിംഗുകൾ, താത്കാലിക നിർമ്മിതികൾ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
  • അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകളും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

English Summary : Severe rainfall and strong winds continue to lash Kerala, leading to structural damage in Kozhikode and widespread safety alerts.

ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്

തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. 

ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത  മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.

English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.

More from Metbeat