
Kerala Heavy Rain Alert : കേരളത്തിൽ മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD).
കേരളത്തിൽ മൂന്ന് ദിവസം അതിശക്ത മഴയ്ക്ക് സാധ്യത; നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD). വിവിധ ജില്ലകളിൽ ഓറഞ്ച് (Orange Alert), മഞ്ഞ (Yellow Alert) അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ഇടിമിന്നലോടുകൂടിയ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലർട്ട് (Orange Alert)
ജൂലൈ 30: ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ.
ജൂലൈ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ഓഗസ്റ്റ് 1: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ (Very Heavy Rainfall) ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്.
മഞ്ഞ അലർട്ട് (Yellow Alert)
ജൂലൈ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്.
ജൂലൈ 31: തൃശൂർ, പാലക്കാട്, മലപ്പുറം.
ഓഗസ്റ്റ് 1: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട്.
ഓഗസ്റ്റ് 2: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ (Heavy Rainfall) ലഭിക്കാനാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
ദുരന്തസാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ടോയെന്ന് ഉറപ്പാക്കി പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതാണ് ഉചിതം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും സഹായം തേടാം.
ശക്തമായ കാറ്റിനും മുന്നറിയിപ്പ്
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മേൽക്കൂര ഉറപ്പില്ലാത്ത വീടുകളിലും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിലുമുള്ളവർ പ്രത്യേകം ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾ, പരസ്യബോർഡുകൾ എന്നിവ തകരാനുമുള്ള സാധ്യതയുള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
അനാവശ്യ യാത്രകൾ ഒഴിവാക്കുക
മഴ ശക്തമാകുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകളും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണം.
നദികൾ മുറിച്ചുകടക്കുക, ജലാശയങ്ങളിൽ കുളിക്കുക, മീൻപിടിക്കുക, പാലങ്ങളിൽ കയറി കാഴ്ച കാണുക, സെൽഫി എടുക്കുക തുടങ്ങിയ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടിയന്തര തയ്യാറെടുപ്പുകൾ
ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ കുടുംബങ്ങൾ അടിയന്തര ആവശ്യങ്ങൾക്കുള്ള എമർജൻസി കിറ്റ് (Emergency Kit) തയ്യാറാക്കി സൂക്ഷിക്കണം. അപകടസാഹചര്യങ്ങളിൽ സഹായം ആവശ്യമായാൽ സംസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകളിലേക്കോ 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിലേക്കോ ബന്ധപ്പെടാവുന്നതാണ്.
English Summary : The India Meteorological Department (IMD) has issued a severe weather advisory for Kerala, forecasting widespread, extremely heavy rainfall accompanied by thunderstorms across the state from July 30 to August 2. Several districts have been placed under Orange and Yellow alerts as monsoon conditions intensify.
ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ : 3 മരണം, എട്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. കോട്ടയത്തും ഇടുക്കിയിലും ഉരുൾപൊട്ടി. 3 പേർ മരിച്ചു. 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി കുടയത്തൂർ അടൂർമലയിൽ ഉരുൾപൊട്ടി. ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പയ്യാനിത്തോട്ടത്തിലെ ഉരുൾപൊട്ടൽ ദൃശ്യം - Photo : Abraham Abin / Metbeat News
വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്.
പയ്യാനിത്തോട്ടത്ത് വീടിന് മേൽ മണ്ണ് വീണ് മരണപ്പെട്ട ജോസഫിൻ ജോണി മണപ്പാട്ട് - Photo : Special Arrangment
തീക്കോയി മുപ്പതേക്കർ ഭാഗത്തെ ഉരുൾ പൊട്ടലിൽ മംഗളഗിരി -മാർമല റോഡിലെ കലുങ്ക് തകർന്ന് റോഡ് മുറിഞ്ഞു.
അവധികൾ വിവിധ ജില്ലകളിൽ
കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് 01/08/2026 (ശനി) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പി.എസ്.സി പരീക്ഷകളും സർവകലാശാല പരീക്ഷകളും നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കും. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.
അടുത്ത 3 മണിക്കൂറിൽ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് (നിർദേശം പുറപ്പെടുവിച്ചത് രാവിലെ 7 മണി ) . ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യത.
8 ജില്ലകളിൽ റെഡ് അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. (01/07/26 : 8:30 am)
ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു.
തീക്കോയി മുപ്പതേക്കറിൽ ഉരുൾപൊട്ടലിൽ മുപ്പതേക്കർ റോഡ് തകർന്നു. റോഡ് തുറക്കു വാനുള്ള ജോലികൾ പുരോഗമിക്കുന്നു. നാല് വീടുകൾ പൂർണ്ണമായി നശിച്ചു. ജോണി മു കാലയിൽ, രാധ കലവനാക്കുന്നേൽ, ജോസ് മുകാലയിൽ, ദിവാകരൻ നെടുമല എന്നിവരുടെ വീടാണ് ഉരുൾ പൊട്ടലിൽ തകർന്നത്. ഇവരുടെ വീടുകളിലുണ്ടായിരുന്ന ഒരു കാർ രണ്ടു പെട്ടി ഓട്ടോ, രണ്ടു സ്കൂട്ടർ രണ്ടു ബൈക്ക് എന്നിവ ഒഴുകി പോയി.
പയ്യാനിത്തോട്ടം അപകടം മരിച്ച റെജീനയുടെ മൃതദേഹം കണ്ടുകിട്ടി - Photo : Special Arrangment
പൂനൂർ കട്ടിപ്പാറ റോഡിൽ ബസ് കുടുങ്ങി - Photo : Special Arrangment
English Summary : Heavy rainfall across Kerala has caused widespread damage, leading to severe landslides in the Idukki and Kottayam districts. Heavy rainfall across Kerala has caused widespread damage, leading to severe landslides in the Idukki and Kottayam districts.




