
എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now
എതിര്‍ ചുഴലി തുടരുന്നു, പക്ഷേ ദുര്‍ബലമാകും. 27 ന് ശേഷം വേനല്‍ മഴയെത്തും
കടുത്ത ചൂടിന് പരിഹാരമായി കേരളത്തില്‍ വേനല്‍ മഴ ( Pre-monsoon weather activtiy) ഈ മാസം 27 മുതല്‍ ലഭിക്കാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ വേനല്‍ മഴയെ തടസ്സപ്പെടുത്തിയിരുന്ന Anti Cyclone എന്ന എതിര്‍ ചുഴലി ഇപ്പോഴും മഹാരാഷ്ട്രയ്ക്കും ഉള്‍നാടന്‍ കര്‍ണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി നിലകൊള്ളുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ ബുള്ളറ്റിനിലും പറയുന്നു. ഇതു ദുര്‍ബലമാകാതെ കേരളത്തില്‍ വേനല്‍ മഴ സജീവമാകാന്‍ സാധ്യതയില്ലെന്നു മെറ്റ്ബീറ്റ് വെതറും കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.
മഴക്ക് അനുകൂല അന്തരീക്ഷം വരുന്നു
ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി പരിശോധിക്കുമ്പോള്‍ എതിര്‍ ചുഴലി ഫെബ്രുവരി 25 ഓടെ ദുര്‍ബലപെട്ടേക്കും. ഇതോടൊപ്പം ആഗോള മഴപാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ) ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് (ഫേസ് 2 ) ല്‍ എത്തുകയുമാണ്. ഈ സാഹചര്യം കേരളത്തില്‍ വേനല്‍ മഴയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്ന് ഞങ്ങളുടെ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറയുന്നു.
എതിര്‍ ചുഴലി എന്ന ചൂടു കെണി (Heat Trap)
ന്യൂനമര്‍ദം (Low Pressure Area - LPA ) ക്കു വിപരീതമായ High-pressure system (HPA) ആണ് എതിര്‍ ചുഴലി. ന്യൂനമര്‍ദം ശക്തിപ്പെട്ട് ഉണ്ടാകുന്ന ചുഴലിക്കാറ്റിന് നേര്‍ വിപരീത പ്രവര്‍ത്തനം. ന്യൂനമര്‍ദങ്ങള്‍ മഴ നല്‍കുമെങ്കില്‍ എതിര്‍ ചുഴലികള്‍ വരണ്ട കാലാവസ്ഥയ്ക്ക് കാരണമാകും. ഇത് സ്വാഭാവികമായും വേനലിലാണ് ഉണ്ടാകുക എന്നതിനാല്‍ ചൂടു കൂടുന്ന കെണിയൊരുക്കുയാണ് ഫലത്തില്‍ അനുഭവപ്പെടുക.
മേഘങ്ങള്‍ രൂപപ്പെടുന്ന അന്തരീക്ഷ സാഹചര്യം അതിമർദ്ദ മേഖല തടയും. ഇപ്പോള്‍ മാംഗോ ഷവര്‍ ( Mango Showers) ലഭിക്കുന്ന സമയമാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിലും എതിര്‍ ചുഴലിയുടെ സാന്നിധ്യമുള്ളതാണ് ഇത്തരം മേഘരൂപീകരണം തടയുന്നത്. കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ അനുസരിച്ച് എതിര്‍ ചുഴലി സമുദ്ര നിരപ്പില്‍ നിന്ന് 3.1 ഉം 5.8 ഉം കി.മി ഉയരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ആര്‍ദ്രത കൂടി, ഉഷ്ണം അസഹനീയം
തീരദേശ സംസ്ഥാനമായ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത 70 ശതമാനം മുതല്‍ 85 ശതമാനം വരെയുണ്ട്. ചൂടും അന്തരീക്ഷ ഈര്‍പ്പവും ചേരുമ്പോഴുള്ള താപ സൂചിക 41 ഡിഗ്രിയില്‍ അധികം കൂടി നില്‍ക്കുന്നതാണ് ചൂടിനെ അസഹ്യമാക്കുന്നത്. അറബിക്കടലില്‍ നിന്നുള്ള ആര്‍ദ്രത പതിവുള്ളതാണെങ്കിലും അതിമര്‍ദത്തെ തുടര്‍ന്ന് വേനല്‍ മഴ ആഴ്ചകളോളം മാറി നിന്നതാണ് ഇത്തവണത്തെ ചൂടിന് കാരണം.
English Summary : Here is the breakdown of why this "High-Pressure" system is making life so uncomfortable in Kerala right now
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





