
Neelakurinji Blooms : 12 വർഷത്തിന് ശേഷം വീണ്ടും നീലക്കുറിഞ്ഞി പൂത്തൂ; കർശന നിയന്ത്രണവുമായി വനംവകുപ്പ്
12 വർഷത്തിലൊരിക്കൽ മാത്രം കൂട്ടത്തോടെ വിരിയുന്ന അപൂർവ സസ്യമായ നീലക്കുറിഞ്ഞി (Neelakurinji) ഇത്തവണ തമിഴ്നാട്ടിലെ നീലഗിരി (Nilgiris) മലനിരകളിൽ വ്യാപകമായ
12 വർഷത്തിന് ശേഷം വീണ്ടും നീലക്കുറിഞ്ഞി പൂത്തൂ; കർശന നിയന്ത്രണവുമായി വനംവകുപ്പ്
12 വർഷത്തിലൊരിക്കൽ മാത്രം കൂട്ടത്തോടെ വിരിയുന്ന അപൂർവ സസ്യമായ നീലക്കുറിഞ്ഞി (Neelakurinji) ഇത്തവണ തമിഴ്നാട്ടിലെ നീലഗിരി (Nilgiris) മലനിരകളിൽ വ്യാപകമായി പൂത്തുലഞ്ഞു. ഗൂഡല്ലൂർ താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ഉയർന്ന മലമുകളിലാകെ പർപ്പിളും നീലയും കലർന്ന പൂക്കൾ വിരിഞ്ഞതോടെ പ്രദേശം പ്രകൃതിയുടെ മനോഹര ചിത്രമായി മാറിയിരിക്കുകയാണ്. ഈ അപൂർവ കാഴ്ച നേരിൽ കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.
എന്നാൽ, പൂക്കൾ വിരിഞ്ഞിരിക്കുന്ന വനമേഖലകളിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് വനംവകുപ്പ് (Forest Department) വ്യക്തമാക്കി. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസകേന്ദ്രമായതിനാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനാൽ, അകലെ പൂക്കൾ കാണാൻ കഴിയുന്ന ചില നിരീക്ഷണ കേന്ദ്രങ്ങളിലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
അപൂർവ പ്രകൃതി വിസ്മയം
പശ്ചിമഘട്ടത്തിലെ (Western Ghats) ചോലക്കാടുകളിലും പുൽമേടുകളിലും വളരുന്ന അപൂർവ സസ്യമാണ് നീലക്കുറിഞ്ഞി. 12 വർഷത്തിലൊരിക്കൽ മലനിരകളെ നീലയും പർപ്പിളും കലർന്ന പൂക്കൾ കൊണ്ട് മൂടുന്ന ഈ അഭ്ഭുതം ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളെ ആകർഷിക്കുന്നതാണ്.
“നീലഗിരി” എന്ന പേര് തന്നെ ഈ നീലക്കുറിഞ്ഞികളുടെ വ്യാപകമായ പൂക്കലുമായി ബന്ധപ്പെട്ടാണെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. എന്നാൽ, ഒരുതവണ പൂത്ത സ്ഥലത്ത് അടുത്ത 12 വർഷത്തിന് ശേഷവും അതേ ഇനം പൂക്കണമെന്നില്ല. വ്യത്യസ്ത ഇനങ്ങൾ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത കാലയളവുകളിൽ വിരിയുന്നതിനാൽ ഓരോ വർഷവും ചിലയിടങ്ങളിൽ നീലക്കുറിഞ്ഞി കാണാൻ സാധിക്കാറുണ്ട്.
ഇത്തവണ പൂത്ത പ്രധാന സ്ഥലങ്ങൾ
ഈ വർഷം ഗൂഡല്ലൂർ താലൂക്കിലും പരിസര പ്രദേശങ്ങളിലുമുള്ള ഉയർന്ന മലനിരകളിലാണ് പൂക്കൾ കൂടുതലായി വിരിഞ്ഞത്. പ്രധാനമായും താഴെ പറയുന്ന പ്രദേശങ്ങളിലാണ് നീലക്കുറിഞ്ഞിയുടെ മനോഹര കാഴ്ച ലഭിക്കുന്നത്.
* നാടുകാണി (Nadukani)
* തവളമല
* ഓവേലി (O’Valley)
* സീനക്കൊള്ളി
* കുണ്ടംപുഴ
* സൂചിമലൈ / നീഡിൽ റോക്ക് (Needle Rock)
* പാട്ടവയൽ
* നമ്പാലക്കോട്ട്
* പന്തലൂർ
* ചേരമ്പാടി
ഈ പ്രദേശങ്ങളിലെ മലമുകളാകെ പർപ്പിൾ നിറത്തിൽ വിരിഞ്ഞ പൂക്കൾ സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചയായി മാറിയിട്ടുണ്ട്. നീലഗിരി വനമേഖലയിൽ മാത്രം ഏകദേശം 16 ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനമായും ആറ് ഇനങ്ങളാണ് വ്യാപകമായി കാണപ്പെടുന്നത്.
മഞ്ചൂർ, കല്ലട്ടി, ദൊട്ടപെട്ട, ഓവേലി, ഗൂഡല്ലൂർ, നടുവട്ടം തുടങ്ങിയ വനമേഖലകളിൽ മൂന്ന് വർഷം, എട്ട് വർഷം, പന്ത്രണ്ട് വർഷം എന്നിങ്ങനെ വ്യത്യസ്ത ഇടവേളകളിൽ പൂക്കുന്ന ഇനങ്ങളുണ്ട്. ഇപ്പോൾ ഓവേലിയിലും നാടുകാണി വനമേഖലയിലും വിരിഞ്ഞിരിക്കുന്നത് 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ഇനമാണെന്ന് വനംവകുപ്പ് അറിയിച്ചു.
ഒരു മാസത്തോളം പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാം
വിരിഞ്ഞുതുടങ്ങിയ ശേഷം ഏകദേശം ഒരു മാസം വരെയാണ് പൂക്കളുടെ ആയുസ്സ്. അതിനുശേഷം പൂക്കൾ കൊഴിഞ്ഞ് വിത്തുകൾ രൂപപ്പെടുകയും അടുത്ത പൂക്കാലത്തിനായുള്ള പ്രകൃതി ചക്രം ആരംഭിക്കുകയും ചെയ്യും.
കർശന നിയന്ത്രണവുമായി വനംവകുപ്പ്
നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന പ്രദേശങ്ങൾ കാട്ടാന, കാട്ടുപോത്ത്, മാൻ, പുലി തുടങ്ങിയ വന്യമൃഗങ്ങളുടെ സ്വതന്ത്ര സഞ്ചാര മേഖലയായതിനാൽ ഉൾവനങ്ങളിലേക്ക് സഞ്ചാരികൾ പ്രവേശിക്കുന്നത് വനംവകുപ്പ് കർശനമായി വിലക്കിയിട്ടുണ്ട്.
വന്യമൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമുണ്ടാകാതിരിക്കാനും അപൂർവ സസ്യങ്ങളെ സംരക്ഷിക്കാനുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
നിയമ സംരക്ഷണത്തിലുള്ള അപൂർവ സസ്യം
വന്യജീവി സംരക്ഷണ നിയമം (Wildlife Protection Act) പ്രകാരം സംരക്ഷിത പട്ടികയിലുള്ള സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കൾ പറിക്കുകയോ ചെടികൾ നശിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റമാണ്. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് മൂന്ന് വർഷം വരെ തടവോ 25,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രകൃതിയെ സംരക്ഷിക്കണമെന്ന് അധികൃതർ
അപൂർവമായ ഈ പ്രകൃതി പ്രതിഭാസം ആസ്വദിക്കാൻ എത്തുന്നവർ വനനിയമങ്ങൾ കർശനമായി പാലിക്കണമെന്നും വനമേഖലകളിൽ മാലിന്യം തള്ളുകയോ പൂക്കൾ ശേഖരിക്കുകയോ വന്യജീവികളെ ശല്യപ്പെടുത്തുകയോ ചെയ്യരുതെന്നും അധികൃതർ അഭ്യർഥിച്ചു.
English Summary : After a 12-year hiatus, the rare Neelakurinji (Strobilanthes kunthiana) flowers have bloomed across the high hills of the Nilgiris district in Tamil Nadu—specifically in the Gudalur taluk and surrounding regions. The vibrant purple and blue landscape has drawn nature lovers and tourists eager to witness this rare phenomenon.
ശബരിമല: ഭക്തര്‍ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദേവസ്വം ബോര്‍ഡ്
തീവ്ര മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളപൊക്കം ഉണ്ടായ പശ്ചാത്തലത്തില്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളില്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഭക്തര്‍ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ഓഗസ്റ്റ് മാസത്തില്‍ തന്നെ ചിങ്ങമാസ പൂജകള്‍ക്കായും (ഓഗസ്റ്റ് 16 മുതല്‍ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകള്‍ക്കായും (ഓഗസ്റ്റ് 24 മുതല്‍ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദര്‍ശനത്തിനായി ഭക്തര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും ബോര്‍ഡ് പറഞ്ഞു. കനത്ത മഴ തുടരുന്നതിനാലും മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തരോട് ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന നടത്തിയത്.
English Summary: The Travancore Devaswom Board (TDB) has requested devotees to avoid visiting the Sabarimala temple on August 2 and 3 during the Niraputhari rituals, following severe flooding in the Pamba River caused by heavy rainfall.




