
Abu Dhabi is the safest city in the world 25/12/25 : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ഇതാണ് സ്വർഗ്ഗമെന്ന് പ്രവാസികൾ
100ൽ 97.73 സുരക്ഷാ സ്കോറുമായാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി, ഇതാണ് സ്വർഗ്ഗമെന്ന് പ്രവാസികൾ
2025-ലെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് അബുദാബി. കുറഞ്ഞ കുറ്റകൃത്യനിരക്കും ഉയർന്ന സുരക്ഷാ സ്കോറുകളും പരിഗണിച്ച് സിഇഒ വേൾഡ് മാഗസിനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ 300 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ റാങ്കിംഗിൽ 100ൽ 97.73 സുരക്ഷാ സ്കോറുമായാണ് അബുദാബി ഈ നേട്ടം കൈവരിച്ചത്. തായ്‌പേയ് (97.5), ദോഹ (97.35) എന്നിവയെ മറികടന്നാണ് അബുദാബിയുടെ ഈ മുന്നേറ്റം. ഈ മൂന്ന് നഗരങ്ങളും തമ്മിൽ നേരിയ പോയിന്റ് വ്യത്യാസം മാത്രമേ ഉള്ളുവെങ്കിലും യുഎഇയുടെ അഭിമാനമായി അബുദാബി മാറി.
വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും പ്രിയപ്പെട്ടതാക്കുന്നു
ശക്തമായ നിയമപാലനം, എഐ നിരീക്ഷണം, കമ്മ്യൂണിറ്റി പോലീസിംഗ് സംവിധാനങ്ങൾ എന്നിവ അബുദാബിയുടെ സുരക്ഷ ഉറപ്പാക്കുന്നു. ഇത് താമസ, വാണിജ്യ മേഖലകളിലെ അപകടസാധ്യത കുറയ്ക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്ക്, രാഷ്ട്രീയ സ്ഥിരതയും ആധുനിക അടിസ്ഥാന സൗകര്യങ്ങളും അബുദാബിയെ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും പ്രിയപ്പെട്ടതാക്കുന്നു.
രണ്ടാമതെത്തി തായ്‌പേയ് (തായ്‌വാൻ)
ശക്തമായ ഭരണവും സുരക്ഷാ നടപടികളും നിക്ഷേപകരെ ആകർഷിക്കുകയും കുടുംബ സൗഹൃദപരമായ അന്തരീക്ഷം വളർത്തുകയും നഗരസുരക്ഷയുടെ ആഗോള മാതൃകയായി മാറുകയും ചെയ്യുന്നു. കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകൾ, നിയമപാലനത്തിന്റെ കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷ എന്നിവയെ അടിസ്ഥാനമാക്കിയാണ് മാഗസിൻ ഈ റാങ്കിംഗ് തയ്യാറാക്കിയത്. മികച്ച നഗരങ്ങളിൽ യുഎഇക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്. പട്ടികയിൽ ഒന്നാമതുള്ള അബുദാബി (യുഎഇ) 97.73 സ്കോറിനർഹമായി. എഐ നിരീക്ഷണം, കമ്മ്യൂണിറ്റി പോലീസിംഗ് എന്നിവ ഇവിടുത്തെ സുരക്ഷയ്ക്ക് കരുത്ത് പകരുന്നു. രണ്ടാമതെത്തിയ തായ്‌പേയ് (തായ്‌വാൻ) 97.5 സ്കോറുമായി കുറഞ്ഞ കുറ്റകൃത്യനിരക്ക് നിലനിർത്തുന്നു. ദോഹ (ഖത്തർ) 97.35 സ്കോറുമായി മൂന്നാം സ്ഥാനത്തുണ്ട്. കർശന നിയമങ്ങളും കുടുംബനയങ്ങളുമാണ് ഇവിടുത്തെ പ്രധാന സവിശേഷത.
ആദ്യ പത്തിൽ ഏറെയും യുഎഇയിലെ നഗരങ്ങൾ
ഈ പട്ടികയിലെ ആദ്യ ആറ് നഗരങ്ങളിൽ അജ്‌മാൻ, ദുബായ്, റാസ് അൽ ഖൈമ എന്നീ യുഎഇ നഗരങ്ങളും ഉൾപ്പെടുന്നു. ഇത് ആഗോളതലത്തിൽ നഗര സുരക്ഷ ഉറപ്പാക്കുന്നതിൽ യുഎഇയുടെ പ്രതിബദ്ധത വ്യക്തമാക്കുന്ന റിപ്പോർട്ടാണ്. ആദ്യ പത്തിൽ ഏറെയും യുഎഇയിലെ നഗരങ്ങളാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത് കൂടാതെ ഏഴാമത് ഒമാനിലെ മസ്‌കറ്റ് ഇടം നേടിയപ്പോൾ, ഹേഗ്, ബേൺ, മ്യൂണിക്ക് എന്നിവ എട്ട് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ കരസ്ഥമാക്കി. യുഎഇ അടക്കമുള്ള വൻ നഗരങ്ങളിൽ ലോകത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ആളുകൾ കുടിയേറി പാർക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ തനത് സംസ്‌കാരം നിലനിർത്തി കൊണ്ട് ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും സുരക്ഷ ഉറപ്പാക്കാനും അധികൃതർ സാധിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
English Summary : Discover how strong law enforcement, AI monitoring, and community policing ensure safety in Abu Dhabi, reducing risks for residents and tourists alike.
കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷക കോൺഗ്രസ്
കാർഷിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അർഹമായ വില ലഭിക്കാത്തതും, ഉൽപ്പാദനച്ചെലവ് വർധിച്ചതും കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കോഴിക്കോട് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വിളവെടുപ്പ് കാലത്ത് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് വിപണി സൗകര്യങ്ങൾ ഒരുക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കർഷകർ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകൾക്ക് സംഭരണ കേന്ദ്രങ്ങൾ വഴി സർക്കാർ നേരിട്ട് സംഭരണം നടത്തുകയും, തത്സമയം പണം നൽകുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തുകയും വേണം. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി പഞ്ചായത്ത് തലത്തിൽ കൂടുതൽ കാർഷിക വിപണികൾ തുറക്കുന്നതിനും കർഷകരുടെ ഉൽപന്നങ്ങൾക്ക് ചുരുങ്ങിയത് ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം അധികമെങ്കിലും താങ്ങുവില ഉറപ്പാക്കാനും സർക്കാർ തയറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുചേർക്കണമെന്നും, കർഷകർക്ക് വായ്പ തിരിച്ചടവിന് സാവകാശം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുൻ ഡി.സി.സി പ്രസിഡൻ്റ് കെ.സി അബു ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.പി വിജയൻ, കെ.കെ ആലി, രാജൻ ബാബു, സി.എം സദാശിവൻ, അസ്‌ലം കടമേരി, ദേവസ്യ ചൊള്ളാമടം, കമറുദ്ദീൻ അടിവാരം, ഫാസിൽ മാളിയേക്കൽ, അനന്ദൻ കുനിയിൽ, പട്ടയാട്ട് അബ്ദുള്ള, കെ.വി പ്രസാദ്,വി. ദാമോദരൻ, സുബൈർ കളത്തിൽ, ടി.എൻ അബ്ദുൽനാസർ, പി.എം രാധാകൃഷ്ണൻ, സുജിത് കാറ്റോട്, കെ.സി സജിത്ത്, സുനിൽപ്രകാശ്, റഫീഖ് പുതിയപാലം, സത്യേന്ദ്രൻ എന്നിവർ സംസാരിച്ചു.
English Summary : The Karshaka Congress District Committee has expressed deep concern over the escalating agricultural crisis, citing skyrocketing production costs and the lack of fair market prices for farm produce. In a recently passed resolution, the committee urged the government to take immediate action to support struggling farmers.





